ലക്നൗ: ഉത്തർപ്രദേശിൽ അഗ്നിപഥിന്റെ പേരിൽ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാൻ യോഗി സർക്കാർ. ഗോരഖ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. എല്ലാ മേഖലകളിലും പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
സർക്കാർ നിർദ്ദേശ പ്രകാരം കലാപകാരികളെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ആർപിഎഫ് ഐജി താരിഖ് അഹമ്മദ് പറഞ്ഞു. ജിആർപി, ആർപിഎഫ്, സിവിൽ പോലീസ് എന്നിവരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുള്ളത്. രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകൾ ചെവിക്കൊണ്ട് കലാപത്തിന് ഇറങ്ങരുതെന്ന് സംസ്ഥാനത്തെ യുവാക്കളോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിതിഗതികൾ അനുസരിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. ഇവർക്കായി ഹെൽപ്പ് ഡെസ്‌കുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. യാത്രികർക്ക് ഹെൽപ്പ് ഡെസ്‌കുകൾ വഴി വിവരങ്ങൾ ആരായാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Comments