തിരുവനന്തപുരം: ശിരുവാണി അണക്കെട്ടിൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നൽകിയ മറുപടിയിലാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ശിരുവാണി അണക്കെട്ടിൽ നിന്നും ആവശ്യമായ ജലം തമിഴ്‌നാടിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിനാണ് അനുകൂല മറുപടി നൽകിയത്.
ശിരുവാണി അണക്കെട്ടിൽ നിന്നുള്ള ജലം ജൂൺ 19-ന് 45 എം.എൽ ഡി യി-ൽ നിന്ന് 75 എം.എൽ ഡി ആയും ജൂൺ 20-ന് 103 എം.എൽ.ഡി ആയും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. അണക്കെട്ടിന്റെ രൂപകൽപ്പന പ്രകാരം സാധ്യമായ ഡിസ്ചാർജ് അളവ് പരമാവധി 103 എം എൽ ഡി യാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചർച്ച ചെയ്ത് സമവായത്തിലെത്താമെന്നും കത്തിലുണ്ട്.
കഴിഞ്ഞ ദിവസമാണ് സ്റ്റാലിൻ മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകിയത്. കോയമ്പത്തൂർ കോർപ്പറേഷൻ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളത്തിന് ശിരുവാണി അണക്കെട്ടിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. അതിനാൽ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
Comments