കൊച്ചി: ബിജെപി നേതാവ് ദ്രൗപതി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് പരിഗണിച്ച ബിജെപി സർക്കാർ തീരുമാനത്തെ വിമർശിച്ചവർക്ക് മറുപടിയുമായി ബിജെപി നേതാവ് എം.ടി.രമേശ്. ബിജെപിയുടെ രാഷ്‌ട്രീയ മൈലേജിന് വേണ്ടി എവിടുന്നെങ്കിലും കൊണ്ടുവന്ന വ്യക്തിയല്ല ദ്രൗപതി മുർമു എന്ന് എം.ടി രമേശ് പറഞ്ഞു. പാർട്ടി അതിന്റെ സംഘടനാ സംവിധാനത്തിലൂടെ ആദിവാസി സമൂഹത്തിനിടയിൽ നിന്ന് വളർത്തിയെടുത്ത സ്ത്രീരത്നമാണ് ദ്രൗപതിയെന്നും, അദ്ധ്യാപികയായിരുന്ന ദ്രൗപതി മുർമു ബിജെപിയുടെ വിവിധ ചുമതലകൾ വഹിച്ച വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വനവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നേതാവാണ് ദ്രൗപതി മുർമു. രായ്രംഗപ്പൂരിൽ ഒരു വാർഡ് കൗൺസിലറായി തുടങ്ങി രണ്ട് തവണ എംഎൽഎയും പിന്നീട് മന്ത്രിയും ഗവർണറുമായ വ്യക്തിയാണ് അവർ. ആദിവാസി പ്രേമവും വനിതാ നവോത്ഥാനവുമെല്ലാം പ്രസംഗത്തിൽ മാത്രം അവതരിപ്പിക്കുന്നവർക്കുള്ള മരുപടിയാണ് ബിജെപിയുടെ തീരുമാനം എന്നും പ്രതിപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പിനെ കടന്നാക്രമിച്ച് എം.ടി രമേശ് പറഞ്ഞു.
സവർണ മേധാവിത്വവും ബ്രാഹ്മണിക്കൽ ഹെജിമണിയുമൊക്കെ ബി.ജെപിയുടെ മേൽ കെട്ടിവെക്കുന്നവർക്കുള്ള മറുപടിയാണ് ദ്രൗപതി മുർമുവെ തിരഞ്ഞെടുത്തതിലൂടെ നൽകിയിരിക്കുന്നതെന്നും എം.ടി രമേശ് വ്യക്തമാക്കി. സാമൂഹ്യശ്രേണിയിൽ സകലരെയും ദേശീയതയുടെ ചരടിൽ കോർത്തെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സമൂഹത്തിലെ ഓരോ വിഭാഗങ്ങളെയും ഉയർന്നവനെന്നും താഴ്ന്നവനെന്നും സവർണനെന്നും ദളിതനെന്നും വേർതിരിച്ച് വിഭാഗീയത സൃഷ്ടിച്ച് വോട്ടുബാങ്കുകൾ സൃഷ്ടിക്കാനാണ് കോൺഗ്രസും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദ്രൗപതിയല്ല നൂറ് നൂറ് ദ്രൗപതിമാർ ബിജെപി എന്ന പ്രസ്ഥാനത്തിലുണ്ടെന്നും എം.ടി രമേഷ് വ്യക്തമാക്കി.
Comments