ന്യൂഡൽഹി: രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. 16ാം രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ഒഡിഷയിൽ നിന്നുള്ള കരുത്തയായ വനവാസി നേതാവും മുൻ മന്ത്രിയും ഗവർണറുമായിരുന്ന ദ്രൗപതി മുർമുവും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയുമാണ് തിരഞ്ഞെടുപ്പ് ഗോദ്ദയിലേക്ക് ഇറങ്ങുന്നവർ. സ്ഥാനാർത്ഥികൾ പരിചിതരാണെങ്കിലും രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങൾക്ക് അത്ര പരിചിതമാവാൻ സാധ്യതയില്ല. കാരണം സാങ്കേതികത വളരെയധികം കൂടുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഒന്നാണിത്. കൂടാതെ ജനങ്ങൾ നേരിട്ടല്ല ഇവിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്.
വിവിധ എം.പിമാർ, എംഎൽഎമാർ എന്നിവർ അടങ്ങുന്ന ഒരു ഇലക്ട്രൽ കോളേജിനാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള അവകാശം. എങ്കിലും എല്ലാ എംപിമാർക്കും, എംഎൽഎമാർക്കും ഇതിൽ വോട്ട് ചെയ്യാനാവില്ല. നാമനിർദ്ദേശം ചെയ്യപ്പെട്ട ജനപ്രതിനിധികളല്ലാത്ത
തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്കും, എംഎൽഎമാർക്കുമാണ് വോട്ട് ചെയ്യാൻ അവകാശമുള്ളത്.
ലോക്‌സഭയിലെ 543 ഉം രാജ്യസഭയിലെ 233 ഉം അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലെ 4,033 പേരും അടങ്ങുന്ന 4,809 പേരും ഇലക്ട്രൽ കോളേജിൽ അടങ്ങുന്നു. ഇവരാണ് രാഷ്‌ട്രപതിയെ പരോക്ഷമായി തിരഞ്ഞെടുക്കുന്നത്. എംപിമാരുടെയും എംഎൽഎമാരുടെയും വോട്ടിന്റെ മൂല്യത്തിന് വ്യത്യാസമുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ ആകെ എംഎൽഎമാരുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് എംഎൽമാരുടെ വോട്ടിന്റെ മൂല്യം കണക്കാക്കുന്നത്. എംഎൽഎമാരുടെ ആകെ വോട്ടിന്റെ എണ്ണത്തെ എംപിമാരുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുന്നതാണ് എം.പിമാരുടെ വോട്ടിന്റെ മൂല്യം.
4033 എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം 5,43,231 ആണ്. എം.പിമാരുടെ വോട്ടിന്റെ ആകെ മൂല്യം 5,43,200 ഉം ആണ് ആകെ വോട്ട് മൂല്യം അങ്ങിനെ കണക്കാക്കിയാൽ ആകെ വോട്ട് 10,86,431 വോട്ടാണ്. ഇതിൽ 543216 വോട്ട് നേടുന്നയാൾ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെടും.
സിംഗിൾ ട്രോൻസ്ഫറബിൾ വോട്ടിങ്ങ് രീതിയാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഇത് വഴി വോട്ട് ചെയ്യുന്നവർക്ക് മുൻഗണനാ താത്പര്യത്തോടെ വോട്ട് ചെയ്യാം. മൂന്ന് സ്ഥാനാർത്ഥികളാണുള്ളതെങ്കിൽ ഇതിൽ ഫസ്റ്റ് പ്രിഫറൻസ്, സെക്കൻറ് പ്രിഫറൻസ്, തേഡ് പ്രിഫറൻസ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. വോട്ട് ചെയ്യുന്നവർ ഫസ്റ്റ് പ്രിഫറൻസ് എന്തായാലും രേഖപ്പെടുത്തണം. അല്ലെങ്കിൽ വോട്ട് അസാധുവാകും.
Comments