ന്യൂഡൽഹി: ഗുജറാത്തിലെ ഗോധ്രാനന്തര കലാപക്കേസിൽ നരേന്ദ്രമോദിക്ക് പങ്കില്ലെന്ന വിധി ശരിവെച്ച് സുപ്രീം കോടതി. സാക്കിറ ജാഫ്രി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ സുപ്രീം കോടതിയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.
കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന സാക്കിറയുടെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. മുൻ എംപിയും കലാപത്തിനിടെ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവുമായ എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിറയായിരുന്നു എസ്ഐടി റിപ്പോർട്ടിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
2002ലെ ഗോധ്രാനന്തര കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പെടെ 64 പേർക്ക് പങ്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു സാക്കിറ ജാഫ്രി കോടതിയെ സമീപിച്ചത്.
നേരത്തെ ഗുജറാത്ത് ഹൈക്കോടതിയെയും സാക്കിറ ജാഫ്രി സമീപിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെതിരായ ഹർജി മജിസ്റ്റീരിയൽ കോടതി തള്ളിയതോടെയാണ് 2014-ൽ സാക്കിറ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതിയും ശരിവെച്ചു. ഇതേതുടർന്നാണ് അവർ സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയത്.
Comments