കോഴിക്കോട്: ബാലുശ്ശേരിയിൽ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ഫാരിസ്, സിപിഎം അനുഭാവി ഷാലിദ്, ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവരെ രാവിലെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകനെ അറസ്റ്റിൽ നിന്നും ഒഴിവാക്കാൻ നേതൃത്വം പോലീസിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ നജാഫ് ഫാരിസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇതുവരെ 30 പേർക്കെതിരെയാണ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം ആയിരുന്നു എസ്ഡിപിഐയുടെ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചുവെന്ന് ആരോപിച്ച് ജിഷ്ണുവിനെ എസ്ഡിപിഐ-ലീഗ് പ്രവർത്തകരും നജാഫ് ഫാരിസും ചേർന്ന് മർദ്ദിച്ചത്. തുടർന്ന് പ്രവർത്തകർ ചേർന്ന് പാടത്തെ ചെളിവെള്ളത്തിൽ ജിഷ്ണുവിന്റെ മുഖം അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ആണ് ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചുവെന്നും വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും ജിഷ്ണുവിനെതിരെ നജാഫ് ഫാരിസ് പരാതി നൽകിയിരുന്നു.
Comments