വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ അഴിച്ച് വിട്ട ആക്രമണത്തിൽ ആർഎസ്എസ്-ബിജെപി പേരുകൾ വലിച്ചിഴച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ധിഖ്. എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് തന്റെ എഫ്ബിയിൽ ഇട്ട കുറിപ്പിലാണ് ആർഎസ്എസിനേയും ബിജെപിയെയും സംഭവത്തിലേയ്‌ക്ക് വലിച്ചിട്ടത്. സിദ്ധിഖിന്റെ നിലപാടിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു രംഗത്ത് വന്നു. ലേശം നിലവാരം കാണിക്കണമെന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.
ആർഎസ്‌എസ്-ബിജെപിയുടെ കേരള ഘടകം നടത്തുന്ന ഈ അക്രമണം അജണ്ടയുടെ ഭാഗമാണ്. ബിജെപി നട്ട വാഴ ഭരിക്കുന്ന നാട്ടിൽ ഇതിൽ അപ്പുറവും പ്രതീക്ഷിക്കാം എന്നാണ് ടി. സിദ്ധിഖ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇത്തരം ജന്മങ്ങളൊക്കെ മനുഷ്യജീവികൾക്ക് പറ്റിയ അബദ്ധമായി കണ്ടുപോലും ക്ഷമിക്കാൻ പറ്റില്ല എന്നാണ് സിദ്ധിഖിനെ വിമർശിച്ച് പ്രകാശ് ബാബു പറഞ്ഞത്. സിമി എന്ന രാജ്യദ്രോഹ സംഘടനയുടെ ഉൽപ്പന്നമായ പേരു പോലും ഉച്ചരിക്കാൻ അറപ്പു തോന്നുന്ന കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റാണ് സിദ്ധിഖ് എന്ന് അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയും കെ.സുധാകരനും വിചാരിച്ചാൽ പോലും വേർതിരിക്കാൻ സാധിക്കാത്ത തരത്തിൽ രാജ്യ വിരുദ്ധതയും ആർഎസ്എസ് വിരുദ്ധതയും സിദ്ധിഖിൽ കടന്നു കൂടിയിട്ടുണ്ട്. വായ തുറന്നു കഴിഞ്ഞാൽ ആർഎസ്എസ്, ബിജെപി, നരേന്ദ്രമോദി വിമർശിക്കാതെ സിദ്ധിഖിന് ഉറക്കം വരില്ലെന്നും രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചത് ബിജെപിയും ആർഎസ്എസും ആണെന്നുള്ള രീതിയാണ് സിദ്ധിഖിനെന്നും പ്രകാശ് ബാബു വിമർശിച്ചു. സിദ്ധിഖിന്റെ പോസ്റ്റിനെ വിമർശിച്ച് ബിജെപി പ്രവർത്തകരം രംഗത്ത് വന്നിട്ടുണ്ട്.
Comments