മുംബൈ: വിമാനത്തിൽ ആകാശമധ്യേ എസി പ്രവർത്തനം നിലച്ചതായി യാത്രക്കാർ. മൂന്ന് പേർ ബോധരഹിതരായെന്നും കീമോ തെറാപ്പിക്ക് വിധേയയായ ഒരു വ്യക്തിക്ക് രൂക്ഷമായ ശ്വാസതടസ്സം നേരിട്ടെന്നുമാണ് സന്ദേശം. യാത്രക്കാർ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് വിമാനത്തിലെ സാങ്കേതിക തകരാറ് പുറംലോകത്തെ അറിയിച്ചത്.
ഡെറാഡൂണിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ശേഷമാണ് ജി8-2316 വിമാനത്തിലെ എസി സംവിധാനം തകരാറിലായത്. എപ്പോൾ പുറപ്പെട്ട വിമാനത്തിലാണ് സാങ്കേതിക തടസ്സമുണ്ടായതെന്ന് വ്യക്തമല്ല. എസി സംവിധാനത്തിലെ തകരാറ് ശ്രദ്ധയിൽപ്പെട്ടിട്ടും പൈലറ്റ് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചില്ലെന്നും യാത്രക്കാർ വീഡിയോയിലൂടെ പറയുന്നു.
വിമാനയാത്രയ്‌ക്കായി പണം മുടക്കുന്നവരെ പരിഗണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. യാത്രാ സൗകര്യം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാൻ കമ്പനികൾക്ക് കടമയുണ്ടെന്ന് യാത്രക്കാർ ആരോപിച്ചു. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടും യാത്ര പൂർത്തിയാ ക്കാനുള്ള വ്യഗ്രതയാണ് വിമാന ജീവനക്കാരിൽ കണ്ടതെന്നാണ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.















