കൊച്ചി: മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും സരിത നായരെ പോലെയുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകളെന്നും സ്വപ്‌ന പ്രതികരിച്ചു.
ഇന്ന് ഇഡിയും ക്രൈംബ്രാഞ്ചും സ്വപ്നയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇഡി വിളിപ്പിച്ചത്. അതേസമയം ഗൂഢാലോചനക്കേസിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാൽ ഗൂഢാലോചന കേസിൽ തൽക്കാലം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് സ്വപ്‌ന അറിയിച്ചു.
ഇഡിയുടെ മൊഴിയെടുപ്പ് തുടരുന്നതിനാലാണ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാത്തതെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അതിനാൽ ഇന്ന് ചോദ്യം ചെയ്യലിന് ഇഡി ഓഫീസിലേക്ക് സ്വപ്‌നയെത്തും. രണ്ട് അന്വേഷണ സംഘങ്ങളും ഒരേ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ അഭിഭാഷകരുടെ നിർദേശം പരിഗണിച്ചായിരിക്കും നീക്കമെന്ന് സ്വപ്‌ന നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലും കൂടുതൽ വകുപ്പുകൾ ചുമത്തിയതിനാലുമാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ചുമത്തിയ വകുപ്പുകൾ പ്രകാരം മൂന്ന് വർഷത്തിന് താഴെയാണ് തടവ് ശിക്ഷ ലഭിക്കുക. മാത്രവുമല്ല ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു ഇത്. എന്നാൽ ഇപ്പോൾ മൂന്ന് വകുപ്പുകളാണ് കൂടുതലായി ചുമത്തിയിരിക്കുന്നത്. ഇവ ജാമ്യം ലഭിക്കുന്നവയല്ല. അതിനാൽ ക്രൈംബ്രാഞ്ച് സംഘം തന്നെ അറസ്റ്റ് ചെയ്‌തേക്കാമെന്നതിനാലാണ് മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി.
ആദ്യം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ അന്വേഷണ ഏജൻസികൾ എതിർത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ്. എന്നാൽ പുതിയ വകുപ്പുകൾ ചുമത്തിയത് തന്നെ വീണ്ടും അറസ്റ്റ് ചെയ്യാനും മാനസീകമായി പീഡിപ്പിച്ച് എതിർകക്ഷികൾക്ക് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കാനുമാണെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടുന്നു.
Comments