മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഏകനാഥ് ഷിൻഡെ പക്ഷത്തുള്ള എംഎൽഎമാർക്കെതിരെ വിവാദ പരാമർശവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അസമിലെ ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന വിമത എംഎൽഎമാർ വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണെന്നാണ് സഞ്ജയ് റാവത്തിന്റെ പരിഹാസം.
വിവരവും വിദ്യാഭ്യാസവുമില്ലാതെ ജീവച്ഛവം പോലെ നടക്കുന്നവരാണ് അസമിലെ ക്യാമ്പിലുള്ളതെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങളെത്തുമെന്ന വിവാദ പരാമർശം നടത്തുകയും തൊട്ടുപിന്നാലെ അതിന് ന്യായീകരണം നൽകുകയും ചെയ്തതിന് ശേഷമാണ് സഞ്ജയ് റാവത്ത് ഇപ്പോൾ പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.
ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്‌മോർട്ടത്തിന് അയക്കണം. ഇതായിരുന്നു റാവത്തിന്റെ വാക്കുകൾ. എന്നാൽ താൻ ആരുടെയും വികാരം വ്രണപ്പെടുത്താൻ പറഞ്ഞതല്ലെന്നും മഹാരാഷ്‌ട്രയിലെ പൊതുവായ സംസാരരീതി മാത്രമാണിതെന്നും വിവാദ പരാമർശത്തെ സഞ്ജയ് റാവത്ത് ന്യായീകരിച്ചു.
”അവരുടെ ശരീരം ജീവനോടെയുണ്ട്. എന്നാൽ അവരുടെ ആത്മാവ് മരിച്ചു കഴിഞ്ഞു. ഇത് മഹാരാഷ്‌ട്രയിൽ സംസാരിക്കുന്ന ഒരു രീതിയാണ്. ഇതിലെന്താണ് തെറ്റ്? ”സഞ്ജയ് റാവത്ത് ചോദിച്ചു. എന്നാൽ ഇത് മഹാരാഷ്‌ട്രയുടെ സംസ്‌കാരമല്ലെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ മറുപടി നൽകി. അധികാരം നഷ്ടമാകുമെന്ന ഭയമാണ് ഇത്തരം വാക്കുകൾക്ക് പിന്നിലെന്നും ശ്രീകാന്ത് ഷിൻഡെ പ്രതികരിച്ചു.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവത്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി. ഇന്ന് മുംബൈയിലെ ഇഡിയുടെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
Comments