ഇറ്റാനഗര്‍: സംസ്ഥാനത്ത് മഴയും മണ്ണിടിച്ചിലും ശക്തം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 17 ആയി. 17 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്. പഗതര മേഖലയില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.കുടിവെള്ള വിതരണത്തെയും വൈദ്യുതി വിതരണത്തെയും മഴ ബാധിച്ചു. പല ജില്ലകളിലും വന്‍ കൃഷി നാശവും ഉണ്ടായതായി സര്‍ക്കാര്‍ വ്യക്തമാക്കി.
ഹോളോങ്കി ജലശുദ്ധീകരണ പ്ലാന്റിലെ തൊഴിലാളിയെ മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തി. പശ്ചിമ സിയാങ് ജില്ലയില്‍ അരുണാചല്‍ പ്രദേശ് ഹൈവേ പ്രോജക്ടില്‍ ഏര്‍പ്പെട്ട നിര്‍മാണ തൊഴിലാളിയുമാണ് ഇന്നലെ മരിച്ചത്. പാപ്പുംപാര ജില്ലയിലെ ഹുട്ടോ ഗ്രാമത്തില്‍ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
കനത്ത മഴയില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ചിംപു- ഹോളോങ്കി റോഡിലെ ഗതാഗതം മണ്ണ് വീണ് സ്തംഭിച്ചിരിക്കുകയാണ്. പാംഗിന്‍-ബോളെങ്ക് റോഡ് സിയാങിലും ബോളെങ്ക്- റാംഗോങ് റോഡ് പശ്ചിമ സിയാങിലും മണ്ണിടിഞ്ഞിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പപ്പും പാറേ ജില്ലയുടെ മലയോര മേഖലകള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ടരാസോ, ബാലിജാന്‍, ഹോളോംഗി, കകോയി, ദിര്‍ഗ ദഫ്ല, ബോര്‍ഹില്‍ തുടങ്ങിയ ജില്ലകളിലെ റോഡുകള്‍ തകര്‍ന്നു. സിബോ കൊറോംഗ് നദി കരകവിഞ്ഞതോടെ പല ഗ്രാമങ്ങളിലും വെള്ളം ഉയരാന്‍ ഇടയാക്കി. തലസ്ഥാന നഗരിയിലേക്കുള്ള റോഡുകളിലും വെള്ളം കയറി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അബോട്ടാനി കോളനി, ഡോക്കും ഡോണി കോളനി, ഇഎസ്എസ് കോളനി, അജിന്‍ കോളനി, ദരിയ ഹില്‍ തുടങ്ങിയ ഇടങ്ങളിലെ റോഡുകളും തകര്‍ന്ന നിലയിലാണ്.
1448 പാലം നിര്‍മാണ കമ്പനിയിലെ ആറു തൊഴിലാളികളെ സിയാങ് ജില്ലയില്‍ നിന്നും രക്ഷപെടുത്തിയിരുന്നു. സിയാങ് നദി കരകവിഞ്ഞതോടെ താല്‍ക്കാലിക വീട് തകരുകയായിരുന്നു.
Comments