തൃശൂർ : അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്‌സ് മൂലമെന്ന് പരിശോധന ഫലം. ചൊവ്വാഴ്ച പിള്ളപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കണ്ട കാട്ട് പന്നിയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് മരണ കാരണം ആന്ത്രാക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മേഖലയിലെ എണ്ണപ്പന തോട്ടത്തിലും കൃഷിയിടങ്ങളിലും റോഡരികിലും ഏഴ് പന്നികൾ ചത്ത് കിടന്നിരുന്നു പലതും അഴുകിയ നിലയിലായിരുന്നു. നേരത്തെ കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡങ്ങൾ യാതൊരു മുൻകരുതലും ഇല്ലാതെയാണ് വനപാലകർ കുഴിച്ചിട്ടതെന്നും കഴിഞ്ഞ ദിവസം ചാട്ടുകല്ലുംതറ മേഖലയിൽ ആടുകൾ ചത്തതായും നാട്ടുകാർ പറഞ്ഞു. പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്‌സ് രോഗം മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വർഷങ്ങൾക്ക് മുൻപ് തുമ്പൂർമുഴി മേഖലയിൽ ഇത്തരത്തിൽ കാട്ട് പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. മുൻ കരുതൽ എന്ന് നിലയിൽ മേഖലയിലെ കന്നുകാലികളിൽ വാക്‌സിനേഷൻ നടത്തുമെന്ന് വെറ്റിലപ്പാറ മൃഗാശുപത്രി അധികൃതർ അറിയിച്ചു. വനമേഖലയിൽ നിന്ന്കാട്ട് പന്നികൾ പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്നതിനാൽ വളർത്ത് മൃഗങ്ങളെ ശ്രദ്ധിക്കണമെന്നുംആവശ്യപ്പെട്ടു. പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
Comments