മുംബൈ : മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ ഏറുമ്പോൾ, മുഖ്യമന്ത്രിയായി തന്നെ നിയോഗിച്ചതിന് ബിജെപിയ്‌ക്ക് നന്ദി അറിയിച്ച് നിയുക്ത മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രങ്ങൾ നടപ്പിലാക്കുകയും സംസ്ഥാനത്ത് വികസനം എത്തിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ പുതിയ സർക്കാരിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെയും പിന്തുണ ലഭിക്കുമെന്നും ഷിൻഡെ പറഞ്ഞു.
ശിവസേനയ്‌ക്ക് 50 എംഎൽഎമാരുടെ പിന്തുണയുണ്ട്. ഇതിൽ 40 പേർ ശിവസേന എംഎൽഎമാരും 10 പേർ സ്വതന്ത്രരുമാണ്. ഇത്രയും നാൾ ഒന്നിച്ചാണ് ഈ പോരാട്ടം നടത്തിയത്. ഈ അൻപത് പേർക്ക് തന്നിലുള്ള വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും ഷിൻഡെ അറിയിച്ചു.
ബിജെപിയ്‌ക്ക് 120 എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ അധികാരം മോഹിച്ചുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയില്ല. ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിയാകാൻ സാധിക്കുമായിരുന്നെങ്കിലും, അദ്ദേഹം മാറിനിന്നു. ബിജെപിയുടേത് മഹാമനസ്തകയാണ്. ബാലാസാഹേബിന്റെ ശിവ സൈനികർക്ക് വേണ്ടിയാണ് ബിജെപി മാറി നിന്നതെന്നും അതിന് നന്ദി അറിയിക്കുന്നതായും ഷിൻഡെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് ഹിന്ദുത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രിസഭാ വിപുലീകരണം നടക്കും. ശിവസേന-ബിജെപി നേതാക്കൾ അധികാരമേൽക്കും. ഇത് ബാൽ താക്കറെയ്‌ക്കുള്ള ആദരമാണെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.
Comments