എകെജി സെൻ്ററിലേയ്‌ക്ക് നാടൻ പടക്കമെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിനേയും സർക്കാരിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. സെക്രട്ടറിയേറ്റിന്റെ വളരെ അടുത്ത് ഇത്തരത്തിലൊരു അക്രമം നടക്കുമ്പോൾ കേരളത്തിലെ പോലീസ് സംവിധാനം എന്തുചെയ്യുകയായിരുന്നു എന്ന് മന്ത്രി ചോദിച്ചു. ഭരണകക്ഷിയ്‌ക്ക് അവരുടെ പാർട്ടി ഓഫീസ് സംരക്ഷിക്കാൻ സാധിക്കുന്നില്ല. പിന്നെ എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ ഭരണ സംവിധാനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. ആഭ്യന്തര വകുപ്പും കൈയ്യിലുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പോലീസ് സംവിധാനത്തെ മാർക്സിസ്റ്റ് പാർട്ടി ഗുണ്ടകൾക്ക് നിയന്ത്രിക്കാൻ വിട്ടുകൊടുത്ത് പോലീസുകാരുടെ മനോവീര്യം സർക്കാർ ചോർത്തി. അതിനാലാണ് പോലീസ് സേനയ്‌ക്ക് കാര്യക്ഷമമല്ലാതെ പ്രവർത്തിക്കേണ്ടി വരുന്നതെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. തന്റെ കഴിവ് കേടാണിതെന്ന് മുഖ്യമന്ത്രി സ്വയം സമ്മതിക്കുകയാണ് വേണ്ടത്.
ആഭ്യന്തരവകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതാണ് ഉത്തമം. സിപിഎം-കോൺഗ്രസ് പാർട്ടികൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. പ്രതിയെ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇ.പി.ജയരാജൻ പറയേണ്ടത് തന്റെ നേതാവിന് കഴിവില്ല എന്നാണ്. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത സ്ഥലത്തു നടന്ന സ്ഫോടനത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അത് പിണറായി വിജയന്റെ പരാജയമാണെന്നും വി.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments