തിരുവനന്തപുരം: പി.സി ജോർജിനെതിരെ പ്രതികാര നടപടി തുടർന്ന് സർക്കാർ. പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ പി.സി ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യും. സോളാർ തട്ടിപ്പ് കേസ് പ്രതി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.
ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതി പോലീസിന് നൽകിയിരിക്കുന്ന രഹസ്യമൊഴി. ഇതിൽ മ്യൂസിയം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയ്‌ക്കും സംസ്ഥാന സർക്കാരിനുമെതിരെ ഗൂഢാലോചന നടത്തിയെന്ന കെ.ടി ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകാൻ പി.സി ജോർജ് രാവിലെ 10 മണിയ്‌ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി.സി ജോർജിനെ ചോദ്യം ചെയ്യുന്നതിനിടെ സോളാർ തട്ടിപ്പ് കേസിലെ പ്രതി മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു.
പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പി.സി ജോർജിന് മേൽ ചുമത്തിയിരിക്കുന്നത്.
രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ പി.സി ജോർജ് മുഖ്യമന്ത്രി തന്നെ വേട്ടയാടുകയാണെന്നും, ഇതിനെല്ലാം തിരിച്ച് പ്രതികാരം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്.
Comments