ന്യൂഡൽഹി: ഹിന്ദുമതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ച കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. തുടർന്ന് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സുബൈറിനെതിരെ ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ഡൽഹി പോലീസ് ചുമത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സുബൈറിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ എത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ആൾട്ട് ന്യൂസ് എന്ന കമ്പനിക്ക് പാകിസ്താൻ, സിറിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പണമെത്തിയതായും ഡൽഹി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ സുബൈർ ഡയറക്ടറായ പ്രവ്ദ മീഡിയയിലേക്കും (ആൾട്ട് ന്യൂസിന്റെ പാരന്റ് കമ്പനി) നിരവധി വിദേശരാജ്യങ്ങളിൽ നിന്നും പണമെത്തിയതായി പോലീസ് പറയുന്നു. 2,31,933 രൂപയാണ് പ്രവ്ദ മീഡിയയിലേക്ക് എത്തിയത്.
2018ൽ സുബൈർ പോസ്റ്റ് ചെയ്ത ട്വീറ്റിനെ ആസ്പദമാക്കിയായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെങ്കിലും നിലവിൽ ഒരു ട്വിറ്റർ പോസ്റ്റിൽ ഒതുങ്ങുന്ന കുറ്റകൃത്യമല്ല സുബൈറിനെതിരെയുള്ള കേസെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ജൂൺ 27നായിരുന്നു ഹിന്ദുമതത്തെ അവഹേളിച്ച കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
Comments