നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്‌ക്കിടെ ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബാണെന്ന് മറുപടി പറഞ്ഞ മദ്ധ്യവയസ്‌കൻ പോലീസ് പിടിയിൽ. മാമ്മൻ ജോസഫ്(63) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. സുരക്ഷാ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഇയാൾ ബാഗിൽ ബോംബാണെന്ന്
പറഞ്ഞത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനിരുന്നതായിരുന്നു മാമ്മനും ഭാര്യയും. ഇതിനായി സുരക്ഷാ പരിശോധനയ്‌ക്കെത്തിയപ്പോൾ ബാഗിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷാ ജീവനക്കാരി ആവർത്തിച്ച് ചോദിച്ചു. ഇത് മാമ്മനെ പ്രകോപിപ്പിച്ചു. തുടർന്നാണ് ബാഗിൽ ബോംബാണെന്ന് പ്രതികരിച്ചത്.
ഇതോടെ വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നൽകി. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ദമ്പതികളുടെ ബാഗുകളും ദേഹപരിശോധനയും നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ബാഗിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയതിന് ഇയാളെ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി. തുടർന്ന് പോലീസിന് കൈമാറി. വിശദമായ അന്വേഷണം നടത്തുന്നതിന് നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു.
Comments