തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തുകൾ തുറന്ന് പ്രവർത്തിക്കുക. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഇക്കാര്യം തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഓഫീസിൽ ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ഇന്ന് ലഭ്യമാകില്ല എന്നും അറിയിക്കുന്നു. ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകണമെന്നും, അവധി ദിവസം ജോലിയ്‌ക്കായി മാറ്റി വെയ്‌ക്കുന്ന ജീവനക്കാർക്ക് നന്ദി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം നടക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ കണ്ടെത്തി അത് തീർപ്പാക്കുന്നതിനായി മാസത്തിൽ ഒരു ദിവസത്തെ അവധി മാറ്റി വെയ്‌ക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനവും പ്രവർത്തി ദിനമാക്കി മാറ്റാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
Comments