മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ സർവ്വതും നഷ്ടമായ കൃഷ്ണനെ ജപ്തി ഭീഷണിയിൽ നിന്ന് കരകയറ്റി സുരേഷ് ഗോപി. ദുരന്തത്തിന്റെ ഇരയായ കൃഷ്ണന് പുതുജീവിതമാണ് സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ ലഭിച്ചിരിക്കുന്നത്. ജപ്തി ഭീഷണി നേരിട്ടിരുന്ന ഭൂമി തിരിച്ചു നൽകിയാണ് കർഷകനായ കൃഷ്ണന് സുരേഷ് ഗോപി ദൈവദൂതനായത്. വീടും കൃഷിയിടവുമുൾപ്പെടെ 25 സെന്റ് ഭൂമിയായിരുന്നു ജപ്തി ഭീഷണി നേരിട്ടിരുന്നത്
കവളപ്പാറ മണ്ണിടിച്ചലിൽ സമ്പാദിച്ചതെല്ലാം നഷ്ടമായതോടെയാണ് കൃഷ്ണൻ പ്രതിസന്ധിയിലായത്. ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തിഭീഷണിയിലായി. കൃഷ്ണന്റെ നിസ്സാഹായാവസ്ഥ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.
വായ്പയും പലിശയും ഉൾപ്പെടെ മൂന്നര ലക്ഷം രൂപയായിരുന്നു കൃഷ്ണൻ ബാങ്കിന് നൽകാനുണ്ടായിരുന്നത്. കൃഷ്ണന്റെ ദുരിതമറിഞ്ഞ സുരേഷ് ഗോപി ഈ പണം മുഴുവൻ ബാങ്കിൽ അടയ്‌ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റാണ് ബാങ്കിൽ പണം അടച്ചത്. നിലമ്പൂർ ഹൗസിംഗ് സൊസൈറ്റിയിൽ നിന്നായിരുന്നു കൃഷ്ണൻ വായ്പയെടുത്തത്.
വീട് വയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു വായ്പയെടുത്തതെന്ന് കൃഷ്ണൻ പറയുന്നു. വീട് വയ്‌ക്കുന്നതിന് വേണ്ടിയാണ് വായ്പ എന്നതിനാൽ അടച്ചേ മതിയാകൂ എന്നായിരുന്നു ബാങ്കിൽ നിന്നും ലഭിച്ച നിർദ്ദേശം. പണം അടച്ച് തന്റെ വീടും ഭൂമിയും തിരികെ നൽകിയ സുരേഷ് ഗോപിയ്‌ക്ക് നന്ദി പറയുന്നുവെന്നും കൃഷ്ണൻ വ്യക്തമാക്കി.
Comments