ന്യൂഡൽഹി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാന സർവീസിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാന സർവീസുകൾ വൈകിയതിനെ തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഇടപെടൽ. ദേശവ്യാപകമായി വിമാന സർവീസുകൾ മുടങ്ങിയതിനുള്ള കാരണവും വിശദീകരണവുമാണ് ഡിജിസിഎ തിരക്കിയത്.
ഇൻഡിഗോയുടെ ജീവനക്കാരുടെ ദൗർലഭ്യം മൂലം സർവീസുകൾ വൈകിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. തുടർന്ന് 55 ശതമാനം ആഭ്യന്തര വിമാന സർവീസുകളും ഷെഡ്യൂൾ ചെയ്തതിനേക്കാൾ ഏറെ വൈകി. കഴിഞ്ഞ രണ്ട് ദിവസമായി 45 ശതമാനം സർവീസുകൾ മാത്രമായിരുന്നു കൃത്യമായി സർവീസ് നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ ഇടപെടൽ.
കൊറോണ മഹാമാരിയെ ചൂണ്ടിക്കാട്ടി ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ ഇൻഡിഗോ വെട്ടിക്കുറച്ചിരുന്നു. അതിനാൽ കഴിഞ്ഞ ദിവസം നടന്ന എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ജീവനക്കാർ പോയെന്നാണ് സൂചന. പ്രതിദിനം 1600ഓളം ആഭ്യന്തര-രാജ്യാന്തര സർവീസുകൾ നടത്തുന്ന വിമാന കമ്പനിയാണ് ഇൻഡിഗോ.
Comments