വയനാട് : വയനാട് കരുളായി ടൗണിൽ നിർമ്മാണം പൂർത്തിയായ റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി എംപി. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഗ്രാം സഡക് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച റോഡാണ് രാഹുൽ ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയിലെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. പദ്ധതിയുടെ ചെലവ് മുഴുവൻ നിർവ്വഹിച്ചത് കേന്ദ്ര സർക്കാരാണ്.
പദ്ധതി പ്രകാരം ഏകദേശം 2.75 കോടി ചെലവിൽ നിർമ്മിച്ച 3.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പദ്ധതിയെയും പുകഴ്‌ത്തിക്കൊണ്ട് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് പങ്കുവെച്ചു. കേരളത്തിന്റെ വികസനത്തിലേക്കുള്ള യാത്രയിൽ ഒരു നാഴികക്കല്ല് കൂടി ചേർത്തുകൊണ്ട്, മലപ്പുറം നിലമ്പൂർ എൽഎസി, കരുളായി ഗ്രാമപഞ്ചായത്ത് കരുളായി ടൗണിൽ പിഎംജിഎസ്‌വൈക്ക് കീഴിൽ നിർമ്മിച്ച അമ്പലപ്പടി-വലമ്പ്പുരം-കൊട്ടൻപാറ റോഡ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തുവെന്നാണ് ട്വീറ്റ്.
2000 ത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. കേരളത്തിലെ എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ പോലും നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികളും ഫണ്ടുകളും കൊണ്ട് മാത്രമാണ് വികസനം എത്തുന്നത് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആരംഭിച്ച കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ഒരു റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് വയനാട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേരളത്തിന്റെ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നുവെന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Comments