തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എംഎൽഎ കെ.കെ.രമ. സർക്കാരിന് പ്രതിസന്ധികൾ വരുമ്പോൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ സ്വയം നടത്തുമെന്ന് നിയമസഭയിൽ സംസാരിക്കവെ കെ.കെ.രമ ആരോപിച്ചു. കള്ളൻ കപ്പലിൽ തന്നെയാണെന്നും ആരാണ് കപ്പിത്താൻ എന്ന് മാത്രം ആറിഞ്ഞാൽ മതിയെന്നും അവർ വിമർശിച്ചു. സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസിൽ, കനത്ത പോലീസ് സുരക്ഷയുള്ള ഭാഗത്ത് അക്രമികൾ വന്ന് സ്ഫോടക വസ്തു എറിഞ്ഞിട്ട് ദിവസം നാല് കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കെ.കെ.രമ പറഞ്ഞു.
സ്വർണ്ണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ സർക്കാരിനെ ജീർണ്ണതയിലേയ്‌ക്ക് എത്തിച്ചു. അത് മറയ്‌ക്കുവാൻ വേണ്ടി സൃഷ്ടിച്ചതാണ് എകെജി സെന്ററിന് നേരെയുള്ള അക്രമം എന്ന് വിശ്വസിക്കാനെ കഴിയുകയൊള്ളു. സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഒഞ്ചിയത്ത് ആർഎംപി രൂപീകരിക്കുന്ന സമയത്ത് എകെജിയുടെ പേരിലുള്ള സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് കത്തി. അന്ന് പിണറായി വിജയൻ സിപിഎം സെക്രട്ടറിയായിരുന്നു. അദ്ദേഹം അന്ന് വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലംകുത്തികളെന്ന് വിശേഷിപ്പിച്ചു. പക്ഷെ നാളിതുവരെ ആയിട്ടും ഓഫീസ് കത്തിച്ചവരെ പിടികൂടിയിട്ടില്ലെന്ന് കെ.കെ.രമ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് പറഞ്ഞു.
കേളുവേട്ടന്റെ നാമത്തിലുള്ള ഓഫിസിലേയ്‌ക്കും, ഇ.കെ നായനാരിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞിട്ടും ആ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കെ.കെ.രമ പറഞ്ഞു. ഇതുപോലെ തന്നയാണ് ഇപ്പോൾ നടക്കുന്നതും. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ അക്രമങ്ങൾ അഴിച്ചുവിട്ട് വഴിതിരിച്ച് വിടാനാണ് സിപിഎം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കള്ളൻ കപ്പിൽ തന്നെയാണെന്നും കെ.കെ.രമ ആരോപിച്ചു. എസ്എഫ്ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ കസേരയിലായിരുന്നുവെന്നും അവർ വിമർശിച്ചു.
Comments