മുംബൈ: മക്കളുടെ മരണമോർത്ത് നിയമസഭയിൽ വിങ്ങിപ്പൊട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്‌ട്രയിൽ അനായാസം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി പദം അരക്കിട്ടുറപ്പിച്ച ശേഷം, സഭയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം വികാരാധീനനായത്.
ബാൽ താക്കറെയുടെ വോട്ടവകാശം കവർന്ന കോൺഗ്രസുകാർക്കൊപ്പം സർക്കാർ രൂപീകരിച്ച മകനാണ് ഉദ്ധവ്. ശിവസൈനികരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് താൻ മുഖ്യമന്ത്രി ആയത്. അതിന് തന്റെ കുടുംബത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചുവെന്ന് ഷിൻഡെ പറഞ്ഞു. തൊട്ടടുത്ത നിമിഷമായിരുന്നു, മരിച്ചു പോയ മക്കളെ ഓർത്ത് അദ്ദേഹം നിയന്ത്രണം വിട്ടത്.
‘അവർ എന്റെ കുടുംബത്തെ ആക്രമിച്ചു. എന്റെ അമ്മ മരിച്ചു പോയതാണ്. അച്ഛൻ ഇന്നും ജീവനോടെ ഉണ്ട്. എന്റെ മാതാപിതാക്കൾക്കൊപ്പം ആവശ്യത്തിന് സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ഞാൻ വരുമ്പോഴേക്കും ഉറക്കാമാകുമായിരുന്ന അവർ, ഞാൻ ഉറക്കമാകുമ്പോഴേക്കും ജോലിക്ക് പോകുമായിരുന്നു. എന്റെ മകൻ ശ്രീകാന്തിനൊപ്പവും ആവശ്യത്തിന് സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എന്റെ രണ്ട് മക്കൾ മരിച്ചു പോയതാണ്. എന്തിന് ജീവിച്ചിരിക്കണം എന്നാണ് അക്കാലത്ത് ഞാൻ ചിന്തിച്ചത്. അന്ന് ആനന്ദ് ഡീഗെയാണ് എന്നെ ആശ്വസിപ്പിച്ചത്.‘ അദ്ദേഹം പറഞ്ഞു.
‘ഡീഗെയും ബാലാസാഹബുമാണ് എന്നെ പിന്തുണച്ചതും ശിവസേന നേതൃത്വത്തിലേക്ക് കൊണ്ടു വന്നതും. അന്നുമുതൽ, സ്വന്തം കണ്ണീരിനൊപ്പം മറ്റുള്ളവരുടെ കണ്ണീരും തുടയ്‌ക്കാൻ ഞാൻ ശ്രമിക്കുന്നു.‘ ഷിൻഡെ കൂട്ടിച്ചേർത്തു.
ഒരു ഗ്രാമത്തിൽ വെച്ച്, ഷിൻഡെയുടെ 11 വയസ്സുകാരനായ മകനും 7 വയസ്സുകാരിയായ മകളും ബോട്ടപകടത്തിൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകനാണ്, പാർലമെന്റ് അംഗമായ ഡോക്ടർ ശ്രീകാന്ത് ഷിൻഡെ.
Comments