ന്യൂഡൽഹി: ഡൽഹിയിൽ മോഷണ ശ്രമത്തിനിടെ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിലായിരുന്നു സംഭവം. 21 കാരനായ സോനു ഭട്ടിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
61 കാരനായ പുരോഹിതനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പതിവില്ലാതെ രാവിലെ സോനു ഭട്ട് ക്ഷേത്രത്തിന്റെ മുറ്റം അടിച്ചുവാരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ക്ഷേത്രം പരിശോധിച്ചപ്പോഴാണ് പുരോഹിതനെ മരിച്ച നിലയിൽ കണ്ടത്. ഉടനെ ഇയാളെ പിടികൂടി നാട്ടുകാർ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനത്തിൽ സോനു ഭട്ടിന് പരിക്കേറ്റിട്ടുണ്ട്.
അടുത്തിടെയായി പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ മോഷണം പതിവായിരുന്നു. പല തവണ ഇയാളെ ക്ഷേത്ര പരിസരത്തു നിന്നും ആളുകൾ കണ്ടിട്ടുണ്ട്. ഇതാണ് പ്രദേശവാസികളിൽ കൊലപാതകി സോനു ഭട്ടാണെന്ന സംശയമുണ്ടാക്കിയത്.
അതേസമയം പൂജാരിയെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല. മോഷണം കയ്യോടെ പിടികൂടിയതാണ് കൊലയ്‌ക്ക് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് സോനു ഭട്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Comments