യുഎസ്സിൽ ഹീറോ ആയി പതിനാറുകാരൻ. യുഎസ്സിലെ മിസിസിപ്പിയിലാണ് അസാമാന്യ ധീരത പ്രകടിപിച്ച് പതിനാറുകാരൻ നാട്ടുകാരുടെ ഹീറോ ആയിരിക്കുന്നത്. നദിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മൂന്ന് പെൺകുട്ടികൾക്കും രക്ഷാപ്രവർത്തനം നടത്താൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനും ജീവൻ തിരികെ സമ്മാനിച്ചത് പതിനാറുകാരനായ കൊറിയോൺ ഇവാൻസാണ്. ചെറുപ്പാക്കാരന്റെ ധീരതയ്‌ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിക്കുന്നത്.
മൂന്ന് പെൺകുട്ടികൾ സഞ്ചരിച്ച കാർ പാസ്‌കഗൗള നദിയിലേക്ക് വീഴുകയായിരുന്നു. കാർ പൂർണ്ണമായും നദിയിലേയ്‌ക്ക് മുങ്ങി താഴാൻ തുടങ്ങി. കാറിന്റെ മുകൾ ഭാഗം മാത്രമാണ് നദിയുടെ മുകളിൽ ദൃശ്യമായത്. ജീവന് വേണ്ടി കാറിനുള്ളിൽ പെൺകുട്ടികൾ പിടഞ്ഞുകൊണ്ടിരുന്നു. ആ കാഴ്ച കണ്ട കൊറിയോൺ ഇവാൻസ് മറ്റൊന്നും ചിന്തിച്ചില്ല. ധൈര്യത്തോടെ കുട്ടികളെ രക്ഷിക്കാനായി അവൻ നദിയിലേയ്‌ക്ക് ചാടി.
സംഭവം കണ്ട പൊലീസ് ഓഫീസറായ ഗാരി മെഴ്സറും രക്ഷാ പ്രവർത്തനത്തിനുണ്ടായിരുന്നു. എന്നാൽ ഇടയ്‌ക്ക് വെച്ച് നീന്താൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥനും നദിയിൽ പ്രാണന് വേണ്ടി കൈയ്യിട്ടടിച്ചു. പിന്നാലെ നാല് പേരുടെയും രക്ഷകനായത് ആ പതിനാറുകാരൻ. പെൺകുട്ടികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ച ശേഷം സഹായിക്കാൻ നദിയിലിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനേയും ഇവാൻ തന്റെ തോളിൽ ചേർത്ത് കരയിലേയ്‌ക്കെത്തിച്ചു. തുടർന്ന് നാല് പേരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതോടെ ഹീറോയായി മാറി കൊറിയോൺ ഇവാൻസ്.
സംഭവത്തിന് പിന്നാലെ കൊറിയോൺ ഇവാൻസിനെ പ്രദേശത്തെ പൊലീസ് സേന അഭിനന്ദിച്ചു. സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനിറങ്ങിയ ഇവാൻസിനെ അഭിനന്ദിക്കുന്നുവെന്നും, വലിയ ധീരതയാണ് ചെറുപ്പക്കാരൻ കാണിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ജീവനുകൾ രക്ഷിക്കാൻ സാധിച്ചതിലും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കാത്തതിലും തനിക്ക് സന്തോഷമുണ്ടെന്ന് കൊറിയോൺ ഇവാൻസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments