കൊച്ചി : കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊച്ചി തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ തന്റെ സുഹൃത്തിനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്യാൻ കാരണമായത് ഇരുവർക്കുമിടയിലെ സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പോലീസ് ഭാഷ്യം.
സുഹൃത്തിനെ വെട്ടിയശേഷം ക്രിസ്റ്റഫർ കഴുത്തിലും കൈയ്യിലും സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും സൗഹൃദത്തിനിടയിലെ അസ്വാരസ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്റ്റഫറിന്റെ ആക്രമണത്തിൽ പരിക്കേറ്റ സച്ചിൻ നിലവിൽ എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ സ്വദേശിയായ സച്ചിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
സച്ചിനുമായി വളരെ അടുത്ത ബന്ധമായിരുന്നു ക്രിസ്റ്റഫറിനുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ക്രിസ്റ്റഫറുമായുള്ള സൗഹൃദത്തിൽ നിന്ന് സച്ചിൻ പിൻമാറിയിരുന്നു. ഇത് ക്രിസ്റ്റഫറിനെ ഏറെ പ്രകോപിപ്പിച്ചു.
തുടർന്ന് നേരിട്ട് കാണണമെന്ന് സച്ചിനോട് ക്രിസ്റ്റഫർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സച്ചിൻ കൊച്ചിയിലെത്തിയത്. സൗഹൃദം തുടരണമെന്ന് ക്രിസ്റ്റഫർ സച്ചിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സച്ചിൻ വീണ്ടും നിരസിച്ചുവെന്നും ഇതോടെ സച്ചിനെ വെട്ടിയെന്നുമാണ് പോലീസ് കണ്ടെത്തൽ. പരിക്കേറ്റ സച്ചിൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് ക്രിസ്റ്റഫർ സ്വയം പരിക്കേൽപ്പിച്ച് നടുറോഡിൽ ജീവനൊടുക്കിയത്.
തിങ്കളാഴ്ച വൈകിട്ട് കലൂർ ദേശാഭിമാനി ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. എഞ്ചിനീയറിംഗ് ബിരുദധാരിയായ ക്രിസ്റ്റഫർ (24) ആത്മഹത്യ ചെയ്യാൻ കാരണമെന്താണെന്ന് അറിയില്ലെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ക്രിസ്റ്റഫറിന്റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.
Comments