ന്യൂഡൽഹി: മങ്കി പോക്സിന്റേത് ചിക്കൻ പോക്സിനും വസൂരിക്കും സമാനമായ ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്‌ദ്ധർ. രോഗത്തിന്റെ പ്രാരംഭ ദശയിൽ പനിയും ലിംഫ് നോഡുകളിൽ വീക്കവും ഉണ്ടാകാം. അഞ്ച് ദിവസത്തിനുള്ളിൽ മുഖത്തും കൈപ്പത്തിയിലും ഉള്ളം കാലിലും തടിപ്പുകൾ പ്രത്യക്ഷപ്പെടാം.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കുമാണ് വൈറസ് പകരുന്നത്. രോഗിയുമായുള്ള നിരന്തര സമ്പർക്കം രോഗവ്യാപനത്തിന് കാരണമാകുന്നു.
രോഗവ്യാപന തോത് താരതമ്യേന കുറവാണ്. എന്നാൽ കുട്ടികളിൽ മാരകമായേക്കാം. രോഗം ബാധിച്ചവരുടെ കോർണിയയിൽ തടിപ്പ് ഉണ്ടായാൽ സൂക്ഷിക്കണം. ഇത് അന്ധതയിലേക്ക് നയിച്ചേക്കാമെന്ന് എയിംസ് അഡീഷണൽ പ്രൊഫസർ പിയൂഷ് രഞ്ജൻ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
Comments