തിരുവനന്തപുരം : സംസ്ഥാനത്ത് വാനരവസൂരി(മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിയ രോഗം സ്ഥിരീകരിച്ചയാളോടൊപ്പം യാത്ര ചെയ്തവർ ഈ ജില്ലകളിൽ ഉള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം. സമ്പർക്കത്തിൽ പെട്ടയാളുകൾ നിലവിൽ സ്വയം നിരീക്ഷണത്തിലാണ്.
അതേസമയം കുരങ്ങുപനി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവർമാരെ തിരിച്ചറിഞ്ഞു. ഇയാൾ ആശുപത്രിയിൽ വന്നതും പോയതും വ്യത്യസ്ത വാഹനങ്ങളിലാണ്. മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ച ടാക്‌സി ഡ്രൈവറെ കൂടി തിരിച്ചറിയാനുണ്ട്. ഇത് കൂടാതെ രണ്ട് പേരെ കൂടി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചുട്ടുണ്ട്. വിമാനത്തിൽ ഒന്നിച്ച് സഞ്ചരിച്ചവരെയാണ് കണ്ടെത്തിയത്. ഇവർ 21 ദിവസത്തെ സ്വയം നിരീക്ഷണത്തിലാണ്.
രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതാണ്. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കൊവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.
കുരങ്ങുവസൂരിയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Comments