കൊല്ലം: വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ഇവരുടെ സുഹൃത്തിന്റെ വീടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വാർത്തകളെ തുടർന്നാണ് വനം വകുപ്പ് ഇവിടെ എത്തി പരിശോധന നടത്തിയത്.
അമല കൊച്ചിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അമലയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ അമലയുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി. അമലയ്ക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.
വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വനം വകുപ്പ് നിർദ്ദേശിച്ചെങ്കിലും ഇവർ ഹാജരായിരുന്നില്ല. കാടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമലയ്ക്കെതിരെ വനം വകുപ്പ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments