ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യയ്‌ക്ക് അഭിമാനമായി മലയാളി താരം. 23-കാരനായ മുരളി ശ്രീശങ്കറാണ് ലോംഗ് ജംപ് ഫൈനലിൽ പങ്കെടുക്കാൻ പോകുന്ന ആദ്യ ഇന്ത്യക്കാരൻ.
ചരിത്രത്തിലാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ പുരുഷന്മാരുടെ ലോംഗ് ജംപ് ഇനത്തിന്റെ ഫൈനലിൽ ഇന്ത്യൻ പ്രാതിനിധ്യം ഉണ്ടാകുന്നത്. ഫൈനലിൽ 12 പേരാണ് മത്സരിക്കാനുള്ളത്. എട്ട് മീറ്റർ ലോംഗ് ജംപ് ചാടിയാണ് ശ്രീശങ്കർ ഫൈനലിലേക്ക് പ്രവേശനം നേടിയത്.
ജെസ്വിൻ (7.79), അനീസ് (7.73) എന്നിവരാണ് ലോംഗ് ജംപിൽ പങ്കെടുത്ത മറ്റ് ഇന്ത്യൻ താരങ്ങൾ. എന്നാൽ എട്ട് മീറ്റർ ചാടിക്കടന്ന മുരളിക്ക് മാത്രമാണ് ഫൈനലിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. മുരളി കൂടാതെ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യൻ താരം അവിനാഷ് മുകുന്ദിനും ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലാണ് നേട്ടം.
2022ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് യുഎസിലാണ് നടക്കുന്നത്. അമേരിക്കയിലെ ഒറീഗോണിലുള്ള ഹെയ്‌വാർഡ് ഫീൽഡിൽ ജൂലൈ 15 മുതൽ 24 വരെയാണ് ചാമ്പ്യൻഷിപ്പ്.
Comments