ഇടുക്കി : സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ എംഎം മണി നടത്തിയ നടത്തിയ പരാമർശം വളരെ മോശമായിപ്പോയെന്ന് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. ഒരാളുടെ വാക്കുകൾ അയാളുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. കഴിഞ്ഞ എത്രയോ വർഷമായി ഈ പുലയാട്ട് ഭാഷ എംഎം മണി ഉപയോഗിക്കുന്നത് എന്നും ഇത് നാട്ടുഭാഷയോ പച്ചയായ ഭാഷയോ അല്ലെന്നും ശിവരാമൻ പറഞ്ഞു.
എംഎം മണിയുടേത് പച്ചയായ ഭാഷ എന്ന് പറയുന്നതിലൂടെ, നമ്മുടെ നാട്ടിലെ സാധാരണക്കാരും പണിയെടുത്ത് ജീവിക്കുന്നവരും മറ്റുള്ളവരെ തെറി പറഞ്ഞ് നടക്കുന്നവരാണെന്നാണോ അർത്ഥമാക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. എം എം മണി ഉപയോഗിക്കുന്ന വാക്കുകൾ സാധാരണക്കാർ പോലും ഉപയോഗിക്കാറില്ല. ഇടുക്കിയിലെ ഒരു വനിതാ പ്രിൻസിപ്പാളിനെതിരെയും ഇത്തരത്തിൽ മോശം പരാമർശം നടത്തിയിട്ടുണ്ട്. ” മുറിയടച്ച് അവർക്ക് അവിടെ മറ്റേ പണിയാണ്” എന്നാണ് എംഎം മണി ഒരിക്കൽ പറഞ്ഞത്.
രാഷ്‌ട്രീയ എതിരാളികളെക്കുറിച്ച് വർത്തമാനം പറയുമ്പോൾ അന്തസ്സായ ഭാഷ ഉപയോഗിക്കണം. ആ സംസ്‌കാരമാണ് കേരളത്തിലുള്ളത്. ഇടത് പക്ഷ രാഷ്‌ട്രീയം എല്ലാ കാലത്തും സാംസ്‌കാരിക ബോധം പ്രകടിപ്പിക്കുന്ന ഒന്നാണ്. ഇത് സ്ത്രീപക്ഷ രാഷ്‌ട്രീയമാണ്. എന്നാൽ സ്ത്രീ നേതാക്കന്മാരെ കുറിച്ച് പോലും എംഎം മണി ഇത്തരം വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ശിവരാമൻ പറഞ്ഞു. മണിയാശാന്റെത് തെമ്മാടി നിഘണ്ടുവാണെന്നും, പുലയാട്ട് ഭാഷ മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നും സിപിഐ ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. അത് തിരുത്താൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.















