കൊൽക്കത്ത; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ വീണ്ടും കേസ്. അസമികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. പാർലമെന്റിലെ വാക്ക് നിരോധനവുമായി ബന്ധപ്പെട്ട ട്വീറ്റിനെച്ചൊല്ലിയാണ് പരാതിയും പ്രതിഷേധവും ഉയർന്നത്.
അസം ജാതീയ സംഗ്രാമി സേനയാണ് സിവനഗർ സാദർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പാർലമെന്റിലെ വാക്ക് നിരോധനത്തെ പരിഹസിച്ച് ലൈംഗിക പീഡനത്തിന് ഇനി മുതൽ മിസ്റ്റർ ഗൊഗോയ് എന്ന് പറയാം എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ഗൊഗോയ് എന്ന വാക്ക് ഉപയോഗിച്ചത് മുഴുവൻ അസമികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അസം ജാതീയ സംഗ്രാമി സേന ആവശ്യപ്പെടുന്നു.
അസമിലെ അഹോം സമുദായത്തിൽപെടുന്നവരുടെ കുലനാമമാണ് ഗൊഗോയ്. മഹുവയുടെ പരാമർശത്തിനെതിരെ അസമിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മഹുവയുടെ ട്വീറ്റിൽ ഈ സമുദായത്തെ ആക്ഷേപിക്കാനുളള ഗൂഢമായ നീക്കമാണ് വ്യക്തമാകുന്നതെന്ന് അസം ജാതീയ സംഗ്രാമി സേന ശിവനഗർ ജില്ലാ പ്രസിഡന്റ് പ്രണാബ് ചേതിയ പറഞ്ഞു. മഹുവ മൊയിത്രയെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് അഹോം സമുദായത്തിന്റെ വിശുദ്ധിയും ആദരവും സംരക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അടുത്തിടെ കാളിയുമായി ബന്ധപ്പെട്ട് മഹുവ മൊയിത്ര നടത്തിയ പരാമർശവും വിവാദമായിരുന്നു. ഇതിനെതിരായ പ്രതിഷേധങ്ങൾ കെട്ടടങ്ങും മുൻപാണ് അടുത്ത വിവാദവും ഉണ്ടായിരിക്കുന്നത്.
Comments