ന്യൂഡൽഹി: ഏറ്റവും വലിയ കൊറോണ പ്രതിരോധ യജ്ഞത്തിൽ പുതിയൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യ. ലോകം കണ്ട ഏറ്റവും കടുത്ത മഹാമാരിയെ പ്രതിരോധിക്കാൻ ആരംഭിച്ച കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് രാജ്യത്ത് 200 കോടി പിന്നിട്ടു. 2021 ജനുവരി 16 മുതൽ രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ യജ്ഞത്തിനൊടുവിലാണ് ഇന്ത്യയിൽ 200 കോടി വാക്‌സിൻ ഡോസുകളുടെ വിതരണം പൂർത്തീകരിച്ചത്.
രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്‌നിച്ച എല്ലാ ആരോഗ്യപ്രവർത്തകരെയും പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു വാക്സിനേഷൻ നൽകിയത്. പിന്നീട് മുൻനിര പ്രവർത്തകർക്കുള്ള കുത്തിവെയ്പ്പ് 2021 ഫെബ്രുവരി രണ്ടിന് തുടങ്ങി. മുതിർന്ന പൗരന്മാർക്കും (60 വയസിനു മുകളിൽ പ്രായമുള്ളവർ) 45 വയസിനു മുകളിലുള്ള ഗുരുതര രോഗബാധിതർക്കും വാക്‌സിനേഷന്റെ അടുത്ത ഘട്ടം ഏപ്രിൽ 1ന് ആരംഭിച്ചു.
2021 മെയ് 1 മുതൽ എല്ലാ മുതിർന്നവർക്കും കൊറോണ വൈറസിനെതിരെ വാക്സിനേഷൻ നൽകിക്കൊണ്ട് കാമ്പെയ്‌നിന്റെ പരിധി വിപുലീകരിക്കാൻ കേന്ദ്രം തീരുമാനിച്ചു. 2022 മാർച്ച് 16 മുതൽ രാജ്യം 12-14 പ്രായമുള്ള കുട്ടികൾക്ക് കുത്തിവെയ്പ്പ് നൽകാൻ തുടങ്ങി. ഏപ്രിൽ 10ന് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 75 ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിച്ചിട്ടുണ്ട്.
Comments