ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പൂർണ്ണ പിന്തുണ ആവർത്തിച്ച് ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്. ഒഡീഷയുടെ മകളായ ദ്രൗപദി മുർമു രാഷ്‌ട്രപതി ആകുന്നത് സംസ്ഥാനത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെഡിയുടെ ലോക്സഭാ- രാജ്യസഭാ എം പിമാരുമായി സംവദിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒഡീഷയിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കി, ഞങ്ങൾ ഏവരും ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു. നേരത്തെ, മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു. ഉറച്ച പിന്തുണയാണ് വികസന കാര്യങ്ങളിൽ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതെന്നും നവീൻ പട്നായിക് പറഞ്ഞു.
നാളെയാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണൽ. ജൂലൈ 24 വരെയാണ് നിലവിലെ രാഷ്‌ട്രപതി രാമ്നാഥ് കോവിന്ദിന്റെ കാലാവധി. പ്രതിപക്ഷത്തെ ചില പാർട്ടികൾ ചേർന്ന് യശ്വന്ത് സിൻഹയെയാണ് ദ്രൗപദി മുർമുവിന്റെ എതിർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് 6നാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറാണ് എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി. പ്രതിപക്ഷം ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Comments