കൊച്ചി ; മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ ഉത്തരവാദികൾ സർക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തൽ. അനധികൃത ഫ്‌ലാറ്റുകൾ നിർമ്മിച്ചതിന്റെ ഉത്തരവാദികൾ ബിൽഡർമാരല്ലെന്നും ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തീരദേശ സംരക്ഷണ നിയമം ലംഘിച്ച് മരടിൽ പണിത അനധികൃത നിർമ്മാണത്തിന് ഉത്തരവാദികൾ സർക്കാരും ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥരുമാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എന്നാൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടില്ല.
മരടിൽ അനധികൃതമായി ഫ്‌ലാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയത് സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിർമാതാക്കൾക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികൾക്കാണോയെന്ന് കണ്ടെത്താൻ സുപ്രീം കോടതിയാണ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ നിയോഗിച്ചത്. തുടർന്ന് അദ്ദേഹം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കേസിലെ എല്ലാ കക്ഷികൾക്കും റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകാനും ഇത് സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ സെപ്തംബർ ആറിനകം കോടതിയെ സമീപിക്കാനും നിർദ്ദേശമുണ്ട്.
ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം സംസ്ഥാന സർക്കാരാണ് നൽകിയതെങ്കിലും ഈ തുക പിന്നീട് ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കിയിരുന്നു. ഉത്തരവാദികൾ ഇവരല്ലെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇത് തിരികെ നൽകാൻ സർക്കാർ ബാദ്ധ്യസ്ഥരാകുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments