മലയാള സിനിമയിൽ ഷോമാൻ എന്ന് വിളിപ്പേരുള്ള സംവിധായകൻ ജോഷിക്ക് ഇന്ന് എഴുപതാം പിറന്നാൾ. ഊർജ്ജമുള്ള ഫ്രെയിമുകൾക്ക് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച സംവിധായകൻ. സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നും കാഴ്ചക്കാരന് നൽകുന്നത് പുത്തൻ അനുഭവങ്ങളാണ്.
ജനപ്രിയ സിനിമകളുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന ജോഷി മലയാളികൾക്ക് സമ്മാനിച്ചത് നിരവധി മെഗാഹിറ്റുകളാണ്. നിരൂപകരുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ തന്റെതായ വ്യക്തിമുദ്ര അദ്ദേഹം ഒരോ ചിത്രത്തിലും കൊണ്ട് വന്നിരുന്നു.
ജോഷിയിൽ സിനിമാ എന്ന സ്വപ്‌നം ചിറകടിച്ചത് അദ്ദേഹത്തിന്റെ അച്ഛൻ സ്ഥാപിച്ച തിയേറ്ററുകളിൽ നിന്നാണ്. സിനിമാ ജീവിതം ആരംഭിച്ചത് ക്രോസ് ബെൽറ്റ് മണിയുടെ ശിഷ്യനായി ആണ്. ശേഷം 1978 ൽ ടൈഗർ സലിം എന്ന സിനിമയിലൂടെ സംവിധായകൻ ജോഷിയിലേക്കുള്ള പരിണാമവും സംഭവിച്ചു.
1983 ൽ ആ രാത്രി എന്ന ചിത്രത്തോടെയാണ് ജോഷി മമ്മൂട്ടി കൂട്ടുകെട്ടിന്റെ പ്രയാണം ആരംഭിച്ചത്. നിറക്കൂട്ടും ശ്യാമയുമൊക്കെ മലയാളിയുടെ ഇഷ്ടങ്ങളിൽ ഇടം പിടിച്ചു. ഇടയ്‌ക്ക് മങ്ങിയ മമ്മൂട്ടിയെ ന്യൂഡൽഹി എന്ന ഒറ്റ ചിത്രത്തിലൂടെ താരാകാശത്ത് കൂടുതൽ ശോഭയോടെ ജോഷി പുനപ്രതിഷ്ഠിച്ചു . തുടർന്ന് ഹിന്ദിയിൽ ഉൾപ്പെടെ സിനിമകൾ ചെയ്തു. ഈ മാസം റിലീസ് ചെയ്യുന്ന സുരേഷ് ഗോപി ചിത്രം പാപ്പനാണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം. അതേസമയം സുരേഷ് ഗോപി ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് സംവിധായകന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.
Comments