തിരുവനന്തപുരം : മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി മന്ത്രി വി എൻ വാസവൻ. റുക്‌സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടയിൽ തലവെച്ച് കിടക്കുകയായിരുന്നു സഞ്ജയ് ഗാന്ധി എന്നാണ് വാസവൻ പറഞ്ഞത്. കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്‌ക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്‌സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു’ എന്നാണ് മന്ത്രി വാസവൻ പറഞ്ഞത്.
ഈ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മന്ത്രി ഇത് ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇത് പിന്നീട് പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷ നേതാക്കൾ അതിന് തയ്യാറായില്ല. തുടർന്ന് നേതാക്കൾ സഭ വിട്ടിറങ്ങുകയായിരുന്നു.
വിവാദ പ്രസ്താവനകൾ നടത്തിക്കൊണ്ട് ഇടത് പക്ഷ നേതാക്കൾ വിമർശനം ഏറ്റുവാങ്ങുന്നിടെയാണ് മന്ത്രി വാസവന്റെ പരാമർശം. നേരത്തെ കെ കെ രമ എംഎൽഎക്കെതിരെ എംഎം മണി നിയമസഭയിൽ നടത്തിയ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കെ കെ രമയെ മഹതിയെന്ന് വിശേഷിപ്പിച്ച മണി, അവർ അവർ വിധവയായത് വിധിയാണെന്നും സിപിഎമ്മിന് അതിൽ പങ്കില്ലെന്നുമാണ് പറഞ്ഞത്. ഇതിനെതിരെ മുതിർന്ന സിപിഐ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
Comments