ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന സുവർണ്ണ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് ഉച്ചയോടെ. രാവിലെ മുതൽ പാർലമെന്റിൽ വോട്ടെണ്ണൽ ആരംഭിക്കും. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുമാണ് മത്സര രംഗത്ത്. ദ്രൗപദി മുർമു വിജയം ഉറപ്പിച്ച തിരഞ്ഞെടുപ്പിൽ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് വേണ്ടി കാതോർത്തിരിക്കുകയാണ് രാജ്യം.
ജൂലൈ 25 നാണ് സത്യപ്രതിജ്ഞ നടക്കുക. സ്വതന്ത്ര്യ ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയാണ് അന്ന് അധികാരമേൽക്കുന്നത്. 771 എംപിമാരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് പേർ പങ്കെടുത്തിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 4025 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ വോട്ടിങ് 99.18 ശതമാനമായിരുന്നു.
കേരളം, ഗുജറാത്ത്, കർണ്ണാടക, മദ്ധ്യപ്രദേശ്, തമിഴ്നാട്, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറ് ശതമാനം വോട്ടും രേഖപ്പെടുത്തി. വിവിധ നിയമസഭകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി പാർലമെന്റിൽ എത്തിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
Comments