ചെന്നൈ: ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പാകിസ്താനിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. പരിശോധനയിൽ ഡിജിറ്റൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. തമിഴ്നാട്ടിലെ 22 ഇടങ്ങളിലായാണ് പരിശോധന നടന്നത്.
പാകിസ്താനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പ്രവർത്തിച്ചിരുന്ന മൂന്നു പേരെ എൻ ഐ എ നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുപ്പൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്. പാകിസ്താൻ സ്വദേശിയായ ഹാജി സലിമാണ് ആയുധ, മയക്കുമരുന്ന് കടത്തുകളുടെ മുഖ്യസൂത്രധാരൻ എന്നും എൻ ഐ എക്ക് വിവരം ലഭിച്ചു.
എൻ ഐ എ സ്വമേധയാ എടുത്ത കേസിന്റെ തുടർച്ചയായിരുന്നു പരിശോധന. മയക്കുമരുന്ന് കടത്ത്, യുഎപിഎ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2021 മാർച്ചിൽ വിഴിഞ്ഞം തീരത്ത് ആയുധങ്ങളുമായി വന്ന ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചിരുന്നു. ആറ് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായിരുന്നു. തുടർന്ന്, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. ഒക്ടോബർ മാസത്തിൽ ചെന്നൈയിൽ നിന്നും എൽ ടി ടി ഇ അംഗമായ ശ്രീലങ്കൻ പൗരൻ പിടിയിലായിരുന്നു. വിഴിഞ്ഞം ആയുധക്കടത്ത് കേസിലെ സുപ്രധാന ഗൂഢാലോചനക്കാരനായിരുന്നു ഇയാൾ.
Comments