ജയ്പൂർ: സമൂഹമാദ്ധ്യമം വഴി വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് മതതീവ്രവാദികൾ അറസ്റ്റിൽ. രാംഗഞ്ച് സ്വദേശികളായ മെഹ്രാജ് അലി, സൽമാൻ, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രവാചക നിന്ദ നടത്തിയ ഹിന്ദു സന്യാസിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോയാണ് ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഒരു വർഷം മുൻപായിരുന്നു സംഭവം. ഹിന്ദു സന്യാസിയായ യതി നരസിംഹാനന്ദയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവർ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചത്. ഇസ്ലാമിക സമുദായത്തെ യതി നരസിംഹാനന്ദ അഹേളിച്ചെന്നും, അദ്ദേഹത്തിന്റെ തലയറുക്കണമെന്നുമായിരുന്നു വീഡിയോയിലെ ആഹ്വാനം. ആറ് യുവാക്കൾ ചേർന്ന് ചുമരിൽ പതിച്ചിരിക്കുന്ന യതി നരസിംഹാനന്ദയുടെ പോസ്റ്ററിലേക്ക് നോക്കി ഇയാളുടെ തലയറുക്കണമെന്ന് മുദ്രാവാക്യം മുഴക്കുന്നതായിരുന്നു വീഡിയോ.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മതമൗലികവാദികൾക്ക് വളംവയ്‌ക്കുന്ന അശോക് ഗെഹ്ലോട്ട് സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഈ വീഡിയോ പങ്കുവെച്ചിരുന്നു.
അറസ്റ്റിലായ മൂന്ന് പേരെയും വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. ഇവരെ അടുത്ത മാസം മൂന്ന് വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Comments