ജമ്മു: ഓഗസ്റ്റ് 13 നും 15 നും ഇടയിൽ വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയെന്ന കേന്ദ്ര സർക്കാരിന്റെ ക്യാമ്പയിൻ സ്വാഗതം ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ.പൂർവികരുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് ത്രിവർണ്ണ പതാകയെന്ന് ലെഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കി. ഊർജസ്വലതയോടും അർപ്പണബോധത്തോടും കൂടി തിരംഗയുടെ ബഹുമാനവും അന്തസ്സും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത പൗരന്മാർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുമ്പോൾ സ്വതന്ത്ര ഇന്ത്യക്കായി പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്‌നവും സ്മരിക്കണം. അവർ സ്വപ്‌നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും ദർശനം നിറവേറ്റുന്നതിനുമുള്ള ചുമതല ജനങ്ങൾക്കുണ്ടെന്ന് സിൻഹ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ഹർ ഘർ തിരംഗ. കൂടുകൽ ജനങ്ങളെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സർക്കാർ വ്യക്തമാക്കി. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ജനങ്ങളിൽ ദേശ സ്‌നേഹം വളർത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് അറിയിച്ചു. പ്രമുഖ ബിജെപി നേതാക്കളും മന്ത്രിമാരും ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കണമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സിൻഹയും ക്യാമ്പയിനെ സ്വാഗതം ചെയ്തത് ജനങ്ങളോട് പങ്കുച്ചേരാൻ നിർദേശിച്ചത്.















