ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത ഒരേയൊരു കേരള എം എൽ എ ആരെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു. തങ്ങളുടെ എം എൽ എമാർ നിർദ്ദേശം ലംഘിച്ച് വോട്ട് ചെയ്തില്ല എന്ന് എൽഡിഎഫും യുഡിഎഫും ആണയിടുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്ന് പോൾ ചെയ്യപ്പെട്ട 140 വോട്ടുകളിൽ 139 എണ്ണം മാത്രമേ പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ചിട്ടുള്ളൂ എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ സാധുവായ ആ വോട്ട് ദ്രൗപദി മുർമുവിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്.
ദേശീയതലത്തിൽ ജെഡിഎസ് ദ്രൗപദി മുർമുവിനാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കേരളത്തിൽ പാർട്ടി ഭരണകക്ഷിയുടെ ഭാഗമാണ്. തങ്ങൾ യശ്വന്ത് സിൻഹയ്‌ക്ക് തന്നെയാണ് വോട്ട് ചെയ്തത് എന്ന് ജെഡിഎസ് നേതാക്കളായ മന്ത്രി കൃഷ്ണൻകുട്ടിയും എം എൽ എ മാത്യു ടി തോമസും വ്യക്തമാക്കുന്നു.
മാണി സി കാപ്പനാണ് മുർമുവിന് വോട്ട് ചെയ്തത് എന്നും പ്രചരിച്ചിരുന്നു. എന്നാൽ, അദ്ദേഹവും അത് നിഷേധിക്കുകയാണ്. വനിതാ സ്ഥാനാർത്ഥി എന്ന പരിഗണന വെച്ച്, വനിതാ എം എൽ എമാർ ആരെങ്കിലുമാണോ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് എന്നും ചോദ്യം ഉയരുന്നുണ്ട്. കെ കെ രമയാണ് ദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് എന്ന അഭ്യൂഹങ്ങൾക്കും സ്ഥിരീകരണമില്ല.
സിപിഎം എം എൽ എ കേളു ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിരിക്കാം എന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടി അത്തരമൊരു ആരോപണം മുഖവിലയ്‌ക്ക് എടുക്കുന്നത് പോലുമില്ല. എം എം മണി, വി ശിവൻകുട്ടി എന്നിവരുടെ പേരുകൾ ട്രോൾ പേജുകളിലും സജീവമായിരുന്നു.
വോട്ട് ചെയ്തത് ആര് എന്ന് വെളിപ്പെടാത്ത സാഹചര്യത്തിൽ, ഇത് കണ്ടെത്താൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്. ഒന്ന്, വോട്ട് ചെയ്ത എം എൽ എ അത് സ്വയം വെളിപ്പെടുത്തുക എന്നതാണ്. അതിന് സാദ്ധ്യത ഇല്ലാത്ത സാഹചര്യത്തിൽ പിന്നെ അവശേഷിക്കുന്നത് ഭരണഘടനാപരമായ ഒരു മാർഗ്ഗമാണ്. അത്തരത്തിൽ ഒരു ശ്രമം നടത്തി ആളെ കണ്ടെത്തുക എന്നത് സങ്കീർണമായ നിയമപ്രക്രിയകളിലേക്ക് നയിക്കപ്പെടുന്ന നടപടിയാണെന്ന് നിയമ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റുകളും കൗണ്ടർ ഫോയിലുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലാണ് ഭദ്രമായി സൂക്ഷിക്കപ്പെടുന്നത്. കോടതി ഉത്തരവിലൂടെ ഇത് തുറന്നാൽ മാത്രമാണ് വോട്ട് ചെയ്തത് ആര് എന്ന് കണ്ടെത്താൻ സാധിക്കുക. ഇതിന് ആരും നിയമ പോരാട്ടവുമായി മുന്നോട്ട് പോകാൻ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ, ആ വോട്ട് ‘അജ്ഞാതമായി‘ തുടരാനാണ് സാദ്ധ്യത.
Comments