തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറ് സിപിഎം ഗൂഢാലോചനയെന്ന് സിപിഐ ജില്ലാ സമ്മേളനത്തിൽ പരാമർശം. നിലവിലെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ ആസൂത്രണമാണെന്ന് സംശയിക്കുന്നതായാണ് പ്രതിനിധി സമ്മേളനത്തിൽ പരാമർശം ഉയർന്നത് . കൃഷിമന്ത്രിയുടെ ഓഫീസ് പൂർണമായും സിപിഎം നിയന്ത്രണത്തിലാണെന്നും കാനം രാജേന്ദ്രൻ സിപിഎം തടവറയിലാണെന്നും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നു.
സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതികളെ കുറിച്ച് ഒരു തുമ്പ് പോലും പോലീസിന് ലഭിച്ചിട്ടില്ല. ഇത് എന്ത് കൊണ്ടെന്നും പ്രതിനിധി സമ്മേളനത്തിൽ ചോദ്യം ഉയർന്നു. മുഖ്യമന്ത്രിയ്‌ക്കും സിപിഎമ്മിനും എതിരെ മാത്രമല്ല. സിപിഐ നേതൃത്വത്തിന്റെ നിലപാടുകളിലും ഇന്നലെ വിമർശനം ഉയർന്നിരുന്നു. സിപിഐ ജില്ലാ സമ്മേളനത്തിൽ ഇന്ന് സംഘടന ചർച്ചയാണ്. സിപിഐയുടെ വകുപ്പുകളിൽ പാർട്ടിയ്‌ക്ക് കൃത്യമായ ഇടപെടൽ നടത്താൻ കഴിയുന്നില്ലെന്ന വിമർശനമുണ്ട്. കൃഷിമന്ത്രിയുടെ ഓഫീസിന്റെ പൂർണ നിയന്ത്രണം സിപിഎമ്മിനാണ്. വിലകയറ്റത്തിൽ കൃഷി വകുപ്പ് കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും വിമർശനമുണ്ടായി.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെയും ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. എംഎം മണിയുടെ വിധവാ പരാമർശത്തിലും ആനിരാജയുടെ പ്രതികരണത്തിലും കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിനെയാണ് വിമർശിച്ചത്. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല എന്ന് പ്രതിനിധി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു
Comments