ചെന്നൈ: രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വമാണെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ചെന്നൈയിൽ പ്രൊഫ. പി.ആർ മുകുന്ദിന്റെ 10 ഗുണാസ് എന്ന പുസ്തകം പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാംസ്‌കാരിക നവോത്ഥാനവും സാംസ്‌കാരിക പരിവർത്തനവും അടിയന്തരമായി ആവശ്യമുളള ഘട്ടത്തിലാണ് നാം ഇപ്പോഴുളളതെന്നും ഉദയ്പൂർ കൊലപാതകം പരാമർശിച്ച് വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി.
സ്വന്തം രാജ്യത്ത് വേട്ടയാടപ്പെട്ടവർ അഭയം തേടിയെത്തിയതാണ് കശ്മീരിൽ. നമ്മൾ അവർക്ക് അഭയം നൽകി. പിന്നെ അവർ അധിനിവേശക്കാരായി. പക്ഷെ നിർഭാഗ്യവശാൽ അവർ നമ്മളെ കൊളളയടിക്കുകയും ഭിന്നിപ്പിക്കുകയും ജനങ്ങളെ മതപരിവർത്തനം നടത്തുകയും ചെയ്തു.
ഇസ്ലാമിക ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ലോകമൊട്ടുക്കും ഒരു പ്രശ്‌നമാണ്. പക്ഷെ ഇന്ത്യയിൽ എല്ലാ തരത്തിലുളള ആരാധനാലയങ്ങളും കാണാം. ഇവിടെ നമ്മൾ എല്ലാവരെയും അവരുടെ മതത്തെയും സ്വാഗതം ചെയ്യുന്നു. ഇത് തുറന്ന വിശ്വാസത്തിന്റെ സംവിധാനമാണ്. മറിച്ച് അടച്ചുപൂട്ടിയ വിശ്വാസങ്ങൾ നേരെ മറിച്ചാണ് പഠിപ്പിക്കുന്നത്. ഞാൻ പറയുന്നതെന്തോ അത് വിശ്വസിക്കണമെന്നതാണ് അവിടെ പറയുന്നത്. ആരോ കൊണ്ടുവന്ന നിയമാവലി. ആരാണ് അത് തയ്യാറാക്കിയതെന്ന് അറിയില്ല, അതിൽ പറയുന്ന കാര്യം വിശ്വസിക്കണമെന്നാണ് പ്രമാണം. അതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ നിങ്ങളെ നശിപ്പിക്കുമെന്നാണ് പറയുന്നത്. അതിന് ഉദാഹരണമാണ് അടുത്തിടെ ഉദയ്പൂരിൽ സംഭവിച്ചത്.
ഉദയ്പൂരിൽ ഒരു യുവാവിനെ രണ്ട് പേർ കഴുത്തറുത്ത് കൊന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അത് ആ നഗരത്തിൽ സാമുദായിക സംഘർഷത്തിനും വഴിയൊരുക്കി. ഇന്ത്യൻ സംസ്‌കാരം മതനിന്ദയെക്കുറിച്ച് ഒന്നും പറയുന്നില്ല. അപരിചിതമായ ഒരു പ്രതിഭാസത്തിലൂടെയാണ് നമ്മൾ പോകുന്നത്. സത്യത്തെയും ശരിയയെയും പ്രാകൃതമായ സംവിധാനങ്ങൾ കൊണ്ട് വെല്ലുവിളിക്കുകയാണ് ഇവിടെയെന്നും വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് സാംസ്‌കാരിക നവോത്ഥാനവും സാംസ്‌കാരിക പരിവർത്തനവും അടിയന്തരമായി ആവശ്യമുളള ഘട്ടത്തിലാണ് നാമെന്നും അദ്ദേഹം പറഞ്ഞു.
Comments