കോഴിക്കോട്: കോൺഗ്രസിനുള്ളിലെ സംഘടനാ പ്രതിസന്ധിയടക്കം മുഴുവൻ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലാണ് സുധാകരന്റെ പ്രഖ്യാപനം. പാർട്ടി പുനഃസംഘടന, മുന്നണി വിപുലീകരണം, പാർട്ടിയുമായി അകന്ന വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കൽ തുടങ്ങി സമയബന്ധിതവും പ്രായോഗികവുമായ കർമ്മ പദ്ധതികൾ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ചു.
സിപിഎമ്മിന്റെ പ്രവർത്തനങ്ങളെ ശക്തമായി എതിർത്ത് മുന്നോട്ടുപോകും. ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ശക്തമായ രാഷ്‌ട്രീയ പോരാട്ടം നടത്തും. കാലഹരണപ്പെട്ട പദാവലിയും സമരരീതികളും മാറ്റും. പുതിയ സമരരീതികൾ പരിചയപ്പെടുത്തും. സംഘടനാപരമായി പാർട്ടിയെ അടിമുടി മാറ്റുമെന്നും ഉടൻ തന്നെ സംഘടനയെ പുനഃസംഘടിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും കെ. സുധാകരൻ പ്രഖ്യാപിച്ചു.
ബൂത്ത് തലം മുതൽ ഡിസിസി തലം വരെ മുഴുവനായും പുനഃസംഘടന നടത്തും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തി അവർക്ക് പ്രത്യേക പരിഗണന നൽകും. ജില്ലാ തലത്തിൽ അച്ചടക്ക സമിതി രൂപീകരിച്ച് മുന്നോട്ടുപോകും. രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കുമെന്നും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു.
മുന്നണിയെ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎമ്മിന്റെ നയങ്ങളോട് എതിർപ്പുള്ള പല കക്ഷികളും ഇടതുമുന്നണിയിലുണ്ട്. അവരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതായും മുന്നണി വിപുലീകരണത്തിലൂടെ മുന്നോട്ടുപോകുമെന്നും സുധാകരൻ പറഞ്ഞു. ഈ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടാനാകുമെന്ന് കെപിസിസി പ്രസിഡന്റ് നടത്തിയ നയപ്രഖ്യാപനത്തിൽ പറയുന്നു. യുഡിഎഫ് വിപുലീകരിക്കുമെന്ന ആഹ്വാനത്തോടെയാണ് ചിന്തൻ ശിബിരം സമാപിച്ചത്.
Comments