കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി കൊച്ചി കലൂരിലെ ഹന്ന ആലീസ് സൈമൺ. മോട്ടിവേഷണൽ സ്പീക്കറും ഗായികയും യൂ ട്യൂബറുമാണ് ഹന്ന. ആദ്യ പുസ്തകമായ വെൽക്കം ഹോം കഴിഞ്ഞ ആഴ്ച കൊച്ചിയിൽ പ്രകാശനം ചെയ്തിരുന്നു. ആറ് പെൺകുട്ടികളുടെ ജീവിതം ആറ് ചെറുകഥകളിലൂടെ അവതരിപ്പിക്കുന്നതായിരുന്നു പുസ്തകം.
കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിലായിരുന്നു ഹന്നയുടെ പഠനം. ഹ്യുമാനിറ്റീസ് ആയിരുന്നു വിഷയം. സൈക്കോളജി, സോഷ്യോളജി, ഇക്കണോമിക്‌സ് വിഷയങ്ങൾക്ക് 100 മാർക്ക് വീതവും പൊളിറ്റിക്‌സ് 99 ഇംഗ്ലീഷ് 97 എന്നിങ്ങനെയാണ് ഹന്നയുടെ മാർക്ക്. അഞ്ചാം ക്ലാസ് വരെ കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ ബ്രയിൻ ലിപിയിലായിരുന്നു ഹന്നയുടെ പഠനം. ഒൻപതാം ക്ലാസോടെ പഠനം കംപ്യൂട്ടർ സഹായത്തോടെയായി.
ഒൻപത് ഇംഗ്ലീഷ് ഭക്തിഗാനങ്ങൾക്ക് ഹന്ന സംഗീതം നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിലെ കുട്ടികൾക്ക് സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസും നൽകുന്നുണ്ട്. തന്റെ മാതാപിതാക്കൾ തന്നെ സ്‌പെഷൽ സ്‌കൂളിൽ വിടാതെ മറ്റ് കുട്ടികൾക്കൊപ്പം സാധാരണ സ്‌കൂളിൽ ചേർത്തതാണ് ഏറ്റവും മികച്ച തീരുമാനമെന്ന് ഹന്ന പറയുന്നു. തന്റെ ഉന്നതവിദ്യാഭ്യാസത്തിനും അത് ഗുണം ചെയ്തുവെന്നും ഹന്ന പറയുന്നു. സ്‌കൂളിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ കൂടുതൽ നേട്ടങ്ങൾ കൊയ്യണമെന്ന ആഗ്രഹത്തോടെ മുന്നേറുകയായിരുന്നു. ജീവിതത്തിലെപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ തന്നെ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഉണ്ടെന്നും ഹന്ന പറയുന്നു.
കുട്ടിയായിരിക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ കൂടുതൽ വെല്ലുവിളികൾ നേരിടാൻ തന്നെ പ്രാപ്തയാക്കി. പഠനത്തിന്റെ കാര്യത്തിലോ അവസരങ്ങളുടെ കാര്യത്തിലോ മാതാപിതാക്കൾ തന്നോട് ഒരു വേർതിരിവും കാണിച്ചില്ലെന്നും ഹന്ന നന്ദിയോടെ പറയുന്നു. മൂന്ന് കുട്ടികളിൽ ഒരാളായി മാത്രമാണ് അവർ എന്നെ കണ്ടത്. അല്ലാതെ പ്രത്യേകതകൾ ഒന്നും കണ്ടിരുന്നില്ല. മറ്റുളളവർ ചെയ്യുന്നതെല്ലാം തനിക്കും ചെയ്യാൻ സാധിച്ചിരുന്നുവെന്ന് ഹന്ന ചൂണ്ടിക്കാട്ടി.
സുഹൃത്തുക്കൾ മത്സരത്തിൽ ഓടുമ്പോൾ തനിക്കും ഓടാൻ തോന്നിയിരുന്നു. എന്റെ മാതാപിതാക്കൾ എന്റെ കൈ പിടിച്ച് സ്‌കൂൾ ഗ്രൗണ്ടിലെത്തിച്ച് അത് ചെയ്തു തന്നിട്ടുണ്ട് ഹന്ന പറഞ്ഞു. മകളുടെ ആത്മവിശ്വാസത്തിന് പിന്നിൽ അമ്മ ലിജ സൈമൺ ആണെന്നാണ് പിതാവ് സൈമൺ മാത്യൂസിന്റെ അഭിപ്രായം. കുട്ടിയായിരുന്നപ്പോൾ ഹന്നയെ കൂട്ടുകാർ പോലും ഒപ്പം കൂട്ടിയിരുന്നില്ല. പക്ഷെ ലിജ സൈമൺ എല്ലാ പിന്തുണയും നൽകി. അത്തരം ബുദ്ധിമുട്ടുകൾ ഹന്നയെ കൂടുതൽ കരുത്തുളള വ്യക്തിയാക്കിയെന്നും സൈമൺ മാത്യൂസ് പറയുന്നു.
നേത്രഗോളങ്ങളുടെ വളർച്ചക്കുറവും വികാസക്കുറവും മൂലം ഉണ്ടാകുന്ന മൈക്രോഫ്താൽമിയ എന്ന അവസ്ഥയാണ് ഹന്നയ്‌ക്ക് നേരിട്ടത്. അമേരിക്കയിലെ നോട്ടർഡാം സർവ്വകലാശാലയിൽ സൈക്കോളജിയിൽ ഡിഗ്രി ചെയ്യാനാണ് ഹന്ന തയ്യാറെടുക്കുന്നത്.
Comments