കൊൽക്കത്ത: ഒരു പാർട്ടിയിലേക്കും ഇല്ലെന്നും സ്വതന്ത്രനായി തന്നെ തുടരുമെന്നും വ്യക്തമാക്കി യശ്വന്ത് സിൻഹ. പൊതുജീവിതത്തിൽ താൻ എന്ത് പങ്കാണ് വഹിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എൺപത്തിനാലുകാരനായ സിൻഹ പറഞ്ഞു.
‘സ്വതന്ത്രനായി തന്നെ തുടരാനാണ് തീരുമാനം. ഒരു പാർട്ടിയുടേയും ഭാഗമാകാൻ നിലവിൽ തീരുമാനിച്ചിട്ടില്ല,’ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച യശ്വന്ത് സിൻഹ പറഞ്ഞു.
തൃണമൂൽ നേതൃത്വവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് നിഷേധാത്മകമായ മറുപടിയാണ് സിൻഹ നൽകിയത്. ‘ തൃണമൂൽ കോൺഗ്രസിലെ ആരുമായും ഇപ്പോൾ രാഷ്‌ട്രീയപരമായി സംസാരിക്കാറില്ലെന്നും .വ്യക്തിപരമായി താൻ അവരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ‘അദ്ദേഹം പറഞ്ഞു.പൊതു ജീവിതത്തിൽ താൻ എന്ത് പങ്ക് വഹിക്കും, ഇപ്പോൾ എൺപത്തിനാല് വയസുണ്ട് അതിനാൽ തന്നെ താൻ ഇനി എത്രത്തോളം സജീവമായിരിക്കും എന്ന് കണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസും തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത നോമിനിയായിരുന്നു യശ്വന്ത് സിൻഹ. എന്നാൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ആയിരുന്നു. തുടർന്ന് മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
2018ലാണ് യശ്വന്ത് സിൻഹ ബി.ജെ.പി വിട്ടത്. പിന്നീട് പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് 2021 മാർച്ചിൽ തൃണമൂൽ കോൺഗ്രസിൽ അംഗമാകുകയായിരുന്നു.
Comments