ന്യൂഡൽഹി: ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങൾക്ക് അല്ല മറിച്ച് ആഢംബര വസ്തുക്കൾക്കാണ് കേരളം നികുതി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരിക്ക് ജിഎസ്ടി വേണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച സംസ്ഥാനങ്ങളിൽ കേരളവും ഉണ്ട്. ഇതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അരിക്ക് ജിഎസ്ടി ഏർപ്പെടുത്താൻ ആവശ്യപ്പെട്ടില്ലെആവശ്യപ്പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം.
അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ജിഎസ്ടി വർദ്ധിപ്പിച്ചത് കേരളം നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന നികുതി വർദ്ധനയ്‌ക്ക് സർക്കാർ എന്നും എതിരാണ്. ജിഎസ്ടി നിരക്ക് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ജിഎസ്ടി കൗൺസിലിൽ അവശ്യസാധനങ്ങൾക്ക് ജിഎസ്ടി വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാർ എല്ലായ്‌പ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദമാക്കി.
പലതരത്തിൽ വരുന്ന പ്രയാസങ്ങൾ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിനിടെ സംസ്ഥാനങ്ങളുടെ വായ്പ പരിധിയ്‌ക്ക്‌മേൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രതീരുമാനം. ഈ നടപടി ശരിയല്ല. കിഫ്ബി വഴിയുള്ള വികസനം കേന്ദ്രം പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. കേന്ദ്രവായ്പ കിഫ്ബി വരുമാനം കൊണ്ടാണ് സംസ്ഥാനം തിരിച്ചടയ്‌ക്കുന്നത്. ഇത് സർക്കാർ കടമായി വ്യാഖ്യാനിക്കാൻ കഴിയില്ല. ഇത് സർക്കാർ ഗാരണ്ടി ഉള്ള വായ്പയാണ്. കമ്പോള വായ്പ പരിധി വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്തിരിയണം. സംസ്ഥാനത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് കേന്ദ്രം വായ്പ പരിധി കുറച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Comments