ബെല്ലാരി : ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും ബന്ധമുണ്ടെന്ന് സൂചന. ദക്ഷിണ കന്നഡയിൽ ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ കടയ്‌ക്ക് മുന്നിൽ വെച്ച് യുവാവിനെ വെട്ടിക്കൊല്ലുകയായിരുന്നു,
കോളേജിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനകളാണ് യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആരോപിച്ചു. കുറ്റകൃത്യം നടന്നത് അതിർത്തി പ്രദേശത്തായതിനാൽ അക്രമികൾ കൃത്യം നടത്തി കേരളത്തിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പങ്കുണ്ടെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. ‘ പ്രാഥമിക റിപ്പോർട്ടുകൾ കൊലപാതകത്തിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന സൂചനകൾ നൽകുന്നു. കേരളത്തിൽ ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കർണാടകയിൽ കോൺഗ്രസുകാരും അവർക്ക് പിന്തുണ നൽകുന്നു. കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ ഉടൻ കണ്ടുപിടിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കൊലപാതകത്തെ അപലപിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഈ ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ട കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. സംഭവം നടന്നത് കേരള അതിർത്തിക്കടുത്തായതിനാൽ കർണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കർണാടക ഡിജിപിയും മംഗളൂരു എസ്പിയും കേരളത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കും. മുൻകൂട്ടി ആസൂത്രണം ചെയ്ത നടത്തിയ കൊലപാതകമാണെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കർണാടയകയിൽ ബജ്‌റംഗ് ദൾ പ്രവർത്തകനായ ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കോളേജിൽ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഹർഷയെ വെട്ടിക്കൊന്നത്. വർഗീയത പടർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം.
Comments