കൊല്ലം : കെ.ബി ഗണേഷ്കുമാറിനെതിരെ വീണ്ടും സിപിഐ. ഗണേഷ്കുമാറിന് തലക്കനമാണെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.രാജു പറഞ്ഞു. പത്തനാപുരത്ത് വികസനമുരടിപ്പാണ്. മന്ത്രിയായിരുന്ന കാലത്ത് പോലും അദ്ദേഹം പത്തനാപുരത്ത് വികസനം കൊണ്ടുവന്നിട്ടില്ലെന്നും കെ രാജു ആരോപിച്ചു. സിപിഎം-സിപിഐ ഐക്യത്തെയും ഗണേഷ് കുമാർ തകർക്കാൻ ശ്രമിക്കുകയാണ്.
ബഫർസോൺ വിഷയത്തിൽ അദ്ദേഹം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്. അസൂയയും കുശുമ്പുമാണ് അദ്ദേഹത്തിന്. ഗണേഷ് കുമാറിന്റെ കത്ത് കാരണമാണ് സിപിഐയിലെ ഒരു സംസ്ഥാന നേതാവിന് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയത് എന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഐയ്ക്കെതിരെ ഗണേഷ് ഒരു പരാതി നൽകിയാൽ കാനം രാജേന്ദ്രൻ അത് ചവറ്റുകുട്ടയിലിടും. ഗണേഷ്കുമാറിന്റെ ഔദാര്യമല്ല സിപിഐയുടെ മന്ത്രി സ്ഥാനങ്ങൾ എന്നും കെ രാജു പറഞ്ഞു. മന്ത്രിയാകാത്തതാണ് ഗണേഷ് കുമാറിന്റെ പ്രശ്നമെങ്കിൽ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ പത്തനാപുരം മണ്ഡലം സമ്മേളനത്തിൽ ഗണേഷ്കുമാറിനെതിരെ വിമർശനം ഉയർന്നിരുന്നു. ഏറെ നാളായി ഇവിടെ സിപിഐയും കേരള കോൺഗ്രസ് ബിയും തമ്മിൽ പരസ്യ പോര് നടക്കുകയാണ്. ബഫർ സോണുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെയും എംഎൽഎക്കെതിരെ കെ രാജു രംഗത്തെത്തിയിട്ടുണ്ട്. സിപിഐക്കെതിരേ പുലഭ്യം പറയാനാണ് ഗണേഷ് കുമാർ പത്തനാപുരത്ത് വരുന്നതെന്നായിരുന്നു കെ രാജുവിന്റെ വിമർശം
Comments